എളങ്കൂർ കല്ലിമ്മൽചിറയിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയായിരുന്നു സമരം. 'ജനപ്രതിനിധികളോട് ഒരു ചോദ്യം' എന്നെഴുതിയ ബോർഡും പിടിച്ചുനിന്ന മജീദിന് പിന്തുണയുമായി രാവിലെ പത്തുമണിയോടെ വയോജനങ്ങളും വിദ്യാർത്ഥികളും യാത്രക്കാരും ഉൾപ്പെടെ വൻജനാവലി എത്തി. ചിലർ നോട്ടുമാല ചാർത്തിയാണ് പിന്തുണയറിയിച്ചത്. സമരത്തോടനുബന്ധിച്ച് നടത്തിയ ഒപ്പുശേഖരണത്തിൽ ആയിരത്തോളം പേർ പങ്കുചേർന്നു.
കഴിഞ്ഞ 15 വർഷമായി വിവിധ വകുപ്പുകളിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലുൾപ്പെടെ നിരവധി തവണ പരാതി നൽകിയിട്ടും ഫലം കാണാത്തതിനാലാണ് മജീദ് സമരത്തിനിറങ്ങിയത്. റോഡിന്റെ ചരിത്രം, ഫണ്ട്, പരിപാലനം, ഉടമസ്ഥാവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ ഉന്നയിച്ച 111 ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകണമെന്നും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.