വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ടെ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം ലഹരിപ്പാർട്ടികൾ നടത്തുകയും വിലകൂടിയ വാഹനങ്ങളിൽ വിനോദയാത്രകൾ പോകുകയുമായിരുന്നു ഇയാളുടെ പതിവ്. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനും ആധുനിക രീതിയിലുള്ള ഒളിത്താവളങ്ങൾ കണ്ടെത്താനും പ്രതി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മഞ്ചേരി മുള്ളമ്പാറ, അരുകിഴായ മേഖലകളിൽ കഴിഞ്ഞ കുറച്ചു കാലമായി മോഷണം പതിവായിരുന്നു. ജനലുകൾ തകർത്തും വാതിലുകൾ പൊളിച്ചും അകത്തുകടക്കുന്ന പ്രതി, പണവും സ്വർണ്ണവുമാണ് പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ഭയക്കുന്ന രീതിയിൽ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഈ മോഷണപരമ്പര ഉണ്ടാക്കിയിരുന്നത്.
മോഷണസ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. പാലാഴിയിലെ അപ്പാർട്ട്‌മെന്റിൽ പ്രതിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം പ്രദേശം വളയുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച നിതിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സംഘം കീഴടക്കിയത്.
ഇയാൾക്കൊപ്പം മറ്റാർക്കെങ്കിലും മോഷണത്തിൽ പങ്കുണ്ടോ എന്നും കൂടുതൽ ഇടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.